നാട്ടിൽ നാലുവര്‍ഷത്തിന് ശേഷമുള്ള മടക്കയാത്ര അന്ത്യയാത്രയായി; യുവതി വിമാനത്തിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു
നാലുവര്‍ഷത്തിന് ശേഷം നാട്ടിലേക്ക്; സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനിടെ ഇന്ത്യൻ വംശജ വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
മെല്‍ബണ്‍: ഇന്ത്യൻ വംശജയായ 24 കാരി വിമാനത്തില്‍ കുഴഞ്ഞുവീണുമരിച്ചു. മെല്‍ബണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ക്വാണ്ടാസ് വിമാനത്തിലായിരുന്നു മൻപ്രീത് കൗർ എന്ന യുവതി കുഴഞ്ഞുവീണത്.
വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു ദാരുണമായ സംഭവമുണ്ടായത്. നാലു വർഷത്തിന് ശേഷമായിരുന്നു യുവതിയുടെ ജന്മനാട്ടിലേക്കുള്ള മടക്കം.
ഷെഫ് ആവുകയെന്ന സ്വപ്‌നവുമായി നാലുവർഷം മുമ്ബാണ് പഞ്ചാബ് സ്വദേശിനിയായ മൻപ്രീത് ആസ്‌ത്രേലിയയില്‍ എത്തുന്നത്.
2020 മാർച്ചില്‍ ആസ്ത്രേലിയയിലെത്തിയ മന്‍പ്രീത് നാലുവർഷത്തിന് ശേഷം ആദ്യമായി കുടുംബത്തെ കാണാനായി പുറപ്പെട്ടപ്പോഴാണ് ദാരുണാന്ത്യം സംഭവിക്കുന്നത്. വിമാനത്തില്‍ കയറുന്നതിന് മുൻപ് മൻപ്രീതിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍ അത് വകവെക്കാതെയാണ് വിമാനത്തില്‍ കയറുന്നത്. സീറ്റ് ബെല്‍റ്റ് ഇടാൻ ശ്രമിക്കുമ്ബോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ക്യാബിൻ ക്രൂ അംഗങ്ങളെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂണ്‍ 20 നാണ് സംഭവം നടന്നത്.ക്ഷയരോഗബാധിതയായിരുന്നു മൻപ്രീതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതായി വിദേശമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ജൂണ്‍ 20 ന് നടന്ന സംഭവത്തിന്റെ വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തുലാമറൈൻ വിമാനത്താവളത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് തന്നെ യുവതിക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നതായി യുവതിയുടെ സുഹൃത്തും റൂമേറ്റുമായ ഗുർദീപ് ഗ്രെവാള്‍ പറഞ്ഞു. പക്ഷേ പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനത്തില്‍ കയറാൻ കഴിഞ്ഞു. എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് ക്ഷീണം അനുഭവപ്പെട്ടു. തുടർന്ന് വിമാനത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകള്‍
ഫ്ലൈറ്റ് ക്രൂവും എമർജൻസി സർവീസുകളും വൈദ്യസഹായം നല്‍കാൻ ശ്രമിച്ചതായി ക്വാണ്ടാസ് വക്താവ് പറഞ്ഞു. ക്ഷയരോഗം മൂലമാണ് യുവതി മരിച്ചതെന്നാണ് മനസ്സിലാക്കുന്നതെന്നും വക്താവ് അറിയിച്ചു. മൻപ്രീത് കൗർ ഓസ്‌ട്രേലിയ പോസ്റ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഷെഫാകാനായിരുന്നു മൻപ്രീത് ആഗ്രഹിച്ചിരുന്നതെന്നും ഗുർദീപ് ഗ്രെവാള്‍ വ്യക്തമാക്കി. യുവതിയുടെ സുഹൃത്ത് ഗ്രെവാള്‍ മൻപ്രീതിൻറെ കുടുംബത്തെ സഹായിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഗോഫണ്ട് മീയില്‍ പേജ് ആരംഭിച്ചിട്ടുണ്ട്.