ലൈംഗിക താല്‍പര്യം നിരസിച്ചു; 14 മാസത്തിനിടെ കൊലപ്പെടുത്തിയത് 9 സ്ത്രീകളെ; 'സീരീയല്‍ കില്ലര്‍' ഒടുവില്‍ പിടിയിലായതിങ്ങനെ
ലക്നൗ: കഴിഞ്ഞ ഒരു വർഷത്തിനിടെ മധ്യവയസ്‌കരായ സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതക പരമ്ബരയിലെ കൊലയാളി അറസ്റ്റില്‍.
കഴിഞ്ഞ ഒരു വർഷമായി ഉത്തർപ്രദേശിലെ ബറേലിയില്‍ സ്‌ത്രീകള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. ഒറ്റയ്‌ക്ക് ജോലി ചെയ്യുകയോ വനത്തില്‍ പോവുകയോ ചെയ്യുന്ന സ്‌ത്രീകള്‍ അപ്രത്യക്ഷരാവുകയാണ് ഇവിടെ.
പിന്നീട് പല സ്ഥലങ്ങളില്‍ നിന്നായി അവരുടെ മൃതദേഹങ്ങള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്താറാണ് പതിവ്.
42നും 60നും മദ്ധ്യേ പ്രായമുള്ള ഒമ്ബത് സ്‌ത്രീകളാണ് കഴിഞ്ഞ 13 മാസത്തിനിടെ കൊലചെയ്യപ്പെട്ടത്. ഒടുവില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതിയെ ഉത്തർപ്രദേശ് പൊലീസ് കണ്ടെത്തി. 38കാരനായ കുല്‍ദീപ് കുമാർ ഗാംഗ്‌വാറാണ് ഈ ക്രൂര കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍. ഓപ്പറേഷൻ തലാഷിലൂടെയാണ് പ്രതിയെ കണ്ടെത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആറ് കൊലപാതകങ്ങള്‍ ചെയ്‌തതായി പ്രതി സമ്മതിച്ചു. എന്നാല്‍, ഇയാള്‍ വേറയും മൂന്ന് കൊലപാതകങ്ങള്‍ ചെയ്‌തതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.
2023 ജൂണിനും 2024 ജൂലായ്‌ക്കും ഇടയിലാണ് ബറേലിയില്‍ ഈ കൊലപാതകങ്ങളെല്ലാം നടന്നത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ നില്‍ക്കുന്ന മദ്ധ്യവയസ്‌കരായ സ്‌ത്രീകളെയാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. ഈ സ്‌ത്രീകളെ ലൈംഗിക ആവശ്യത്തിനായി ഇയാള്‍ സമീപിക്കും. എതിർക്കുന്നവരെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊല്ലുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍, ഇയാള്‍ കൊലപ്പെടുത്തിയ സ്‌ത്രീകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയിട്ടില്ല. ഗാംഗ്‌വാറിന്റെ കയ്യില്‍ നിന്നും ഇരകളുടെ തിരിച്ചറിയല്‍ കാർഡ്, പൊട്ട്, ലിപ്‌സ്റ്റിക്ക് തുടങ്ങിയ സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു.
കുല്‍ദീപിന്റെ ബാല്യകാലം അദേഹത്തിന്റെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമായിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അമ്മ ജീവിച്ചിരിക്കുമ്ബോള്‍ തന്നെ അവരെ സംശയിച്ചിരുന്ന ഇയാളുടെ പിതാവ് പുനർവിവാഹം കഴിച്ചിരുന്നു. അമ്മ നേരിട്ട ഗാർഹിക പീഡനം അടക്കം കുല്‍ദീപിനെ ആഴത്തില്‍ ബാധിച്ചു. രണ്ടാനമ്മയോട് ഇയാള്‍ക്ക് പകയും ദേഷ്യവുമായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുല്‍ദീപിനെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കും. 22 ടീമുകളാണ് പ്രതിയെ പിടികൂടാനായി രൂപീകരിച്ചത്. 150 മൊബൈല്‍ നമ്ബറുകള്‍ സ്ഥിരമായി പിന്തുടർന്നു. 1500 സിസിടിവി ക്യാമറകളും പരിശോധിച്ചാണ് ഒടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.