തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻറെ (ടിജിഎസ്‌ആർടിസി) ബസില്‍ ഗഡ്വാളില്‍ നിന്നും വനപർത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി പ്രസവിച്ചത്.
തെലങ്കാനയിലെ ഗഡ്‌വാള്‍ സ്വദേശിനിയായ സന്ധ്യ എന്ന യുവതിയാണ് ബസിനുള്ളില്‍ യാത്ര ചെയ്യവെ സുഖമായി പ്രസവിച്ചത്.
ബസിലെ വനിതാ കണ്ടക്ടർ ഭാരതിയും ബസിലുണ്ടായിരുന്ന നഴ്സായ യുവതിയും ചേർന്നാണ് പ്രസവം എടുത്തത്. തുടർന്ന് യുവതിയേയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബസ് നിർത്തി. വനിതാ കണ്ടക്ടർ ഭാരതി മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം ബസിലെ യാത്രക്കാരിയായിരുന്ന നേഴ്സിൻറെ സഹായത്തോടെ പ്രസവം എടുക്കുകയായിരുന്നു. കണ്ടക്ടറുടെ സമയോചിതമായ നീക്കത്തെ പ്രശംസിച്ച് ടിജിഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാർ എക്സില്‍ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചപ്പോള്‍, നിമിഷ നേരം കൊണ്ട് വൈറലായി. പ്രസവശേഷം അമ്മയെയും മകളെയും കൂടുതല്‍ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ചിത്രം പങ്കുവച്ച് കൊണ്ട് വി സി സജ്ജനാർ ഇങ്ങനെ എഴുതി, "തിങ്കളാഴ്‌ച രാവിലെ സന്ധ്യ എന്ന ഗർഭിണിയായ സ്ത്രീ ഗഡ്‌വാളിലെ രക്ഷാബന്ധനത്തോടനുബന്ധിച്ച് സഹോദരങ്ങള്‍ക്ക് രാഖി കെട്ടാൻ വനപർത്തി റൂട്ടിലെ വില്ലേജ് ബസില്‍ പോകുകയായിരുന്നു. ബസ് നച്ചഹള്ളിയിലെത്തിയ ഉടനെ യുവതിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ വനിതാ കണ്ടക്ടർ ജി ഭാരതി ബസ് നിർത്തി. അതേ ബസില്‍ യാത്ര ചെയ്തിരുന്ന ഒരു നേഴ്‌സിൻറെ സഹായത്തോടെ ഗർഭിണിയായ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയെയും കുഞ്ഞിനെയും പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണ്. കണ്ടക്ടർ ഭാരതിക്ക് മാനേജ്മെൻറിൻറെ പേരില്‍ അഭിനന്ദനങ്ങള്‍. കൃത്യസമയത്ത് നേഴ്‌സിൻറെ സഹായത്തോടെ പ്രസവിച്ചതിനാല്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണ്." അദ്ദേഹം എഴുതി.
യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്ബോള്‍ തന്നെ സാമൂഹിക ഉത്തരവാദിത്തമെന്ന നിലയില്‍ ടിജിഎസ്‌ആർടിസി ജീവനക്കാർ സേവന മനോഭാവം പ്രകടിപ്പിക്കുന്നത് വലിയ കാര്യമാണെന്നും, വിസി സജ്ജനാർ കൂട്ടിച്ചേർത്തു. നിരവധി പേരാണ് വനിതാ കണ്ടക്ടർ ജി ഭാരതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. "കണ്ടക്ടർ ഓണ്‍ ഡ്യൂട്ടിയും നഴ്‌സും മികച്ച ജോലി ചെയ്തു. ഇരുവർക്കും എൻറെ ആശംസകള്‍. പുതുതായി ജനിച്ച കുഞ്ഞിനും എൻറെ ആശംസകള്‍." ഒരു കാഴ്ചക്കാരൻ എഴുതി. വനിതാ കണ്ടക്ടർക്ക് മികച്ച പ്രതിഫലം നല്‍കണം എന്ന് കുറിച്ചവരും കുറവല്ല. "എല്ലാ നായകന്മാരും തൊപ്പികള്‍ ധരിക്കില്ല," എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്.
പ്രസവം എന്നത് ഇത്രയും സിമ്പിൾ ആയിരുന്നു എന്നും ഇതിന്റെ പേരിലാണ് ചില ഹോസ്പിറ്റലുകൾ ജനങ്ങളെ ചൂഷണം ചെയ്യുന്നത് എന്നും ഒരു വായനക്കാരൻ എഴുതി."കണ്ടക്ടർക്ക് പ്രത്യേക ഇൻക്രിമെൻറ് നല്‍കണം" എന്നും നിരവധി പേർ എഴുതി.