സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി പിതാവിനും മകള്‍ക്കും അടുത്തടുത്ത കുഴിമാടത്തില്‍ അന്ത്യവിശ്രമം.
ഹരിപ്പാട് താമല്ലാക്കല്‍ ഉണ്ടായ അപകടത്തില്‍ ആലിയയുടെയും പിതാവ് അബ്ദുല്‍ സത്താറിന്‍റെയും മരണവാർത്തയറിഞ്ഞ് വള്ളികുന്നം ഗ്രാമവും കണ്ണീരണിഞ്ഞു. കരുവാറ്റയില്‍ വാഹന അപകടത്തില്‍ മരിച്ച വള്ളികുന്നം താളിരാടി പള്ളിക്കുറ്റി വെങ്ങാലേത്ത് വിളയില്‍ അബ്ദുല്‍ സത്താറിനും മകള്‍ ആലിയക്കുമാണ് നാട് കണ്ണീർ കുതിർന്ന യാത്രാമൊഴി നല്‍കിയത്. അവസാനമായി ഒരു നോക്കുകാണാൻ ആയിരക്കണക്കിന് പേരാണ് വീട്ടിലും പള്ളിയിലും എത്തിയത്.
വിമാനത്താവളത്തില്‍നിന്ന് ബാപ്പയെ കൂട്ടിക്കൊണ്ടുവരാൻ ആലിയയും മാതാവ് ഹസീനയും ബന്ധുക്കളും ചേർന്നായിരുന്നു പോയത്. ആലിയ സംഭവസ്ഥലത്തും അബ്ദുല്‍ സത്താർ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സത്താർ കഴിഞ്ഞ ആറു വർഷമായി മദീനയിലായിരുന്നു ജോലി. രണ്ടു വർഷം മുമ്ബാണ് നാട്ടിലെത്തി തിരികെ പോയത്. മകളുടെ വിവാഹമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി അവധിക്ക് നാട്ടില്‍ വന്നപ്പോഴായിരുന്നു ദുരന്തം.
അപകട വാർത്തയറിഞ്ഞ സമയം മുതല്‍ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലിലായിരുന്നു മൃതദേഹങ്ങള്‍ പൊതുദർശനത്തിന് വെച്ചത്. കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ ആർട്സ് ആന്‍റ് സയൻസ് കോളജിലെ രണ്ടാം വർഷ ഡിഗി വിദ്യാർഥിനിയായിരുന്ന ആലിയയുടെ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെയാണ് അന്താഞ്ജലിയർപ്പിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം 5.20 ഓടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷം കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി ജുമാ മസ്‌ജിദ് പള്ളിയിലെത്തിച്ചു. വൈകീട്ട് ആറ് മണിയോടെ ഖബറടക്കി.
മാതാവ് ഉള്‍പ്പെടെ കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങള്‍ക്കു നിസ്സാര പരുക്കേറ്റു. ദേശീയപാതയില്‍ ഹരിപ്പാട് കെവി ജെട്ടി ജംക്‌ഷനു സമീപം കഴിഞ്ഞ ദിവസം വിലെ 7.30ന് അപകടം ഉണ്ടായത്.
ദേശീയപാതയോരത്തു നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു.
സൗദിയിലെ മദീനയില്‍ നിന്നെത്തിയ സത്താറിനെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു വരുമ്ബോഴായിരുന്നു അപകടം. ഇരുവരുടെയും വിയോഗം മദീനയിലെ പ്രവാസികള്‍ക്ക് നൊമ്ബരമായി. മദീനയില്‍നിന്നും ബുധനാഴ്ച ഉച്ചക്ക് ഗള്‍ഫ് എയർ വിമാനത്തില്‍ ബഹ്‌റൈൻ വഴിയാണ് അബ്ദുല്‍ സത്താർ നാട്ടിലേക്ക് തിരിച്ചത്.
കുടുംബത്തിന്റെയും നാട്ടുകാരുടെയും സങ്കടം അടക്കി നിർത്താനായില്ല. ഏറെക്കാലം പ്രവാസിയായിരുന്ന സത്താർ മകളുടെ വിവാഹത്തിന് ഏറെ കാത്തിരുന്നാണ് നാട്ടിലെത്തിയത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന സത്താറിന്റെ ആഗ്രഹമാണ് അപകടത്തിലൂടെ ഇല്ലാതായത്. സത്താർ വരുന്നതറിഞ്ഞ് കുടുംബവും ബന്ധുക്കലുമെല്ലാം സന്തോഷത്തിലായിരുന്നെന്നും അപകടം നാടിനെയും ബന്ധുക്കളെയും ഉലച്ചുകളഞ്ഞെന്നും നാട്ടുകാർ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ഡ്രൈവറുടെ ഇടതുവശത്തായാണു സത്താർ ഇരുന്നത്. നേരെ പിറകിലെ സീറ്റിലായിരുന്നു ആലിയ. ലോറിയിലേക്ക് ഇടിച്ചുകയറിയ കാറിന്റെ ഇടതു ഭാഗം തകർന്നു. തലയോട്ടി തകർന്ന് ആലിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. തലയ്ക്കു ഗുരുതര പരുക്കേറ്റാണു സത്താറിന്റെയും മരണം. നിസ്സാര പരുക്കേറ്റ മറ്റുള്ളവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആലിയ കരുനാഗപ്പള്ളി വിദ്യാധിരാജ കോളജില്‍ ബിഎ മലയാളം രണ്ടാം വർഷ വിദ്യാർഥിയായിരുന്നു.
കൊല്ലം തേവലക്കര സ്വദേശിയുമായി മകള്‍ ആലിയയുടെ വിവാഹം ഉറപ്പിക്കുന്നതിനായാണു സത്താർ നാട്ടിലേക്ക് വന്നത്. പെണ്ണുകാണല്‍ ചടങ്ങ് സത്താർ നാട്ടിലെത്തും മുൻപു നടത്തിയിരുന്നു. അതിനുശേഷം വിവാഹം ഉറപ്പിക്കുന്നതിനായി വളയിടല്‍ ചടങ്ങിനുള്ള തീയതി തീരുമാനിക്കാനിരിക്കെയാണ് അപകടമുണ്ടായത്. സൗദിയിലെ മദീനയില്‍ ഈന്തപ്പഴം ബിസിനസ് നടത്തുന്ന സത്താർ രണ്ടു വർഷം മുൻപാണു നാട്ടില്‍ വന്നുപോയത്. ഈ മാസം 14നു നാട്ടിലെത്തേണ്ടതായിരുന്നു സത്താർ. എന്നാല്‍ നാട്ടുകാരനായ ഉസ്താദിന്റെ ഉംറ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കുറച്ചുദിവസം കൂടി മദീനയില്‍ തങ്ങുകയായിരുന്നു.
സത്താറിന്റെ ബന്ധുവായ യുവാവായിരുന്നു നെടുമ്ബാശേരിയില്‍ നിന്നു വാഹനം ഓടിച്ചിരുന്നത്. എന്നാല്‍ ഉറക്കം വന്നതോടെ ഇയാളെ മാറ്റി സത്താറിന്റെ ഭാര്യാസഹോദരൻ അജീബ് ഡ്രൈവിങ് ഏറ്റെടുത്തു. ബുധനാഴ്ച രാത്രിയിലാണ് സത്താറിനെ കൂട്ടാനായി എല്ലാവരും നെടുമ്ബാശേരിയിലേക്കു തിരിച്ചത്. സത്താറിനെ കൂട്ടി മടങ്ങവേ ആലപ്പുഴയ്ക്കു സമീപത്തെ പള്ളിയില്‍ പ്രഭാത നമസ്കാരം നടത്തിയിരുന്നു. അതിനുശേഷം യാത്ര തുടർന്നപ്പോഴാണ് ഹരിപ്പാട് കെവി ജെട്ടി ജംക്‌ഷനു സമീപം അപകടമുണ്ടായത്.
അപ്രതീക്ഷിതമായുണ്ടായ വേർപാടിന്റെ ദുഃഖം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. സത്താറിനോടുള്ള അടുപ്പത്തിന്റെ നേർസാക്ഷ്യമായിരുന്നു വീട്ടിലെത്തിയ ജനക്കൂട്ടം. വൈകുന്നേരം 5.30നു രണ്ടു ആംബുലൻസുകളിലായി മൃതദേഹം വീട്ടുമുറ്റത്ത് എത്തിച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. മൃതദേഹം വീട്ടിലേക്ക് എടുത്തപ്പോഴേക്കും വീടും പരിസരവും ഉച്ചത്തിലുള്ള തേങ്ങലുകള്‍ കൊണ്ടു നിറഞ്ഞു. അപകടത്തില്‍ മുഖത്തിനു സാരമായി പരുക്കേറ്റതിനാല്‍ സത്താറിനെയും ആലിയയെയും അവസാനമായി ഒരുനോക്കു കാണാൻ കഴിയില്ലെന്നറിഞ്ഞ ഉറ്റവരെ സമാധാനിപ്പിക്കാൻ ബന്ധുക്കള്‍ ഏറെ ബുദ്ധിമുട്ടി.