അമിതമായും അനാവശ്യമായും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് വൻ അപകടമെന്ന് പഠന റിപ്പോർട്ട് പുറത്ത്
നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത അവസ്ഥയിൽ അമിതമായും അനാവശ്യമായും ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരെ കാത്തിരിക്കുന്നത് വൻ അപകടമെന്ന് പഠന റിപ്പോർട്ട്.
ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകള്‍ മരണകാരണമായേക്കുമെന്നാണ് ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ നിരന്തരം എത്തുമ്ബോള്‍ അതിനെ നമ്മുടെ ശരീരം തന്നെ ചെറുക്കുകയും എത്ര വലിയ അളവില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാലും രോഗം മാറാത്ത അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.
ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന സൂപ്പർബഗ്ഗുകളാണ് ഇതിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. ബാക്ടീരിയകള്‍, വൈറസുകള്‍, ഫംഗസുകള്‍ തുടങ്ങി എന്തും സൂപ്പർബഗ്ഗുകള്‍ ആകാമെന്നും ഗ്ലോബല്‍ റിസർച്ച് ഓണ്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റൻസ് പ്രോജക്‌ടിന്റെ പുതിയ പഠന റിപ്പോർട്ടില്‍ പറയുന്നു. വരുന്ന 25 വർഷത്തിനുള്ളില്‍ ഏകദേശം 40 ദശലക്ഷം ആളുകള്‍ സൂപ്പർബഗുകള്‍ കാരണം മരിക്കാമെന്നാണ് ലാൻസെറ്റ് എന്ന ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
പ്രതിരോധ കുത്തിവയ്പ്പിന്റെയും ശുചിത്വത്തിന്റെയും പുരോഗതി കാരണം വളരെ ചെറിയ കുട്ടികളില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്. എന്നാല്‍, മുതിർന്നവരില്‍ ഇത് വിപരീതമാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലിന് പിന്നാലെ സൂപ്പർബഗുകളുടെ ആഘാതം കുറച്ച് മരണത്തില്‍ നിന്നും രോഗിയെ രക്ഷപ്പെടുത്താൻ എന്തെല്ലാം ചെയ്യാം എന്ന ഗവേഷണം ആരംഭിച്ചിട്ടുണ്ട്.
204 രാജ്യങ്ങളില്‍ നിന്നും 520 ദശലക്ഷം ജനങ്ങളുടെ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇവർ റിപ്പോർട്ട് തയ്യാറാക്കിയത്. 1990 മുതല്‍ 2021 വരെയുള്ള മരണസംഖ്യകളും കണക്കിലെടുത്താണ് 2050നുള്ളില്‍ സൂപ്പർബഗ്ഗുകള്‍ കാരണം എത്രപേർ മരണപ്പെടും എന്ന കണക്കുകള്‍ അവർ പ്രവചിച്ചത്. 22 രോഗാണുക്കള്‍, 84 തരം മരുന്നുകള്‍, മെനിഞ്ചൈറ്റിസ് പോലുള്ള 11 തരം പകരുന്ന രോഗങ്ങള്‍ എന്നിവയും പരിശോധിച്ചു.
1990നും 2021നും മദ്ധ്യേ ദശലക്ഷക്കണക്കിന് ജനങ്ങളാണ് സൂപ്പർബഗ്ഗുകള്‍ കാരണം മരണപ്പെട്ടത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ സൂപ്പർബഗ്ഗുകള്‍ കാരണമുണ്ടാകുന്ന മരണനിരക്ക് 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ശിശുക്കളില്‍ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കുത്തിവയ്‌പ്പുകള്‍ ഫലം കണ്ടുതുടങ്ങിയതായാണ് പഠനത്തില്‍ പറയുന്നത്. എന്നിരുന്നാലും കുട്ടികളുടെ ശരീരത്തില്‍ സൂപ്പർബഗ്ഗുകള്‍ എത്തിക്കഴിഞ്ഞാല്‍, പിന്നീടുണ്ടാകുന്ന രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.
70 വയസ് കഴിഞ്ഞവരില്‍ സൂപ്പർബഗ്ഗുകള്‍ കാരണമുണ്ടാകുന്ന മരണം 80 ശതമാനത്തിലധികം വർദ്ധിച്ചു. 2019നെ അപേക്ഷിച്ച് 2021ല്‍ മരണനിരക്ക് കുറവാണ്. കൊവിഡ് കാലത്തുണ്ടായ നിയന്ത്രണങ്ങളും നടപടികളും കാരണമുണ്ടായ താല്‍ക്കാലിക മാറ്റമാണിതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.
വരുന്ന 25 വർഷം സൂപ്പർബഗ്ഗുകള്‍ കാരണമുണ്ടാകുന്ന മരണനിരക്ക് കുത്തനെ ഉയരുമെന്നാണ് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. സബ്-സഹാറൻ ആഫ്രിക്ക, ഏഷ്യയുടെ തെക്കും കിഴക്കും, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിലുള്ള ജനങ്ങളെയാവും സൂപ്പർബഗ്ഗുകള്‍ ബാധിക്കുക. അതേസമയം, രോഗങ്ങള്‍ വരുമ്ബോള്‍ ശരിയായി ചികിത്സ തേടിയാല്‍ 2050ഓടെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു.