അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്‌ജില്‍ നിന്നും യുവതിയുടെ മൃതദേഹം ലഭിച്ച സംഭവം അന്വേഷിക്കാൻ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
ബംഗളൂരു: അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്‌ജില്‍ നിന്നും യുവതിയുടെ മൃതദേഹം ലഭിച്ച സംഭവം അന്വേഷിക്കാൻ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.
കഴിഞ്ഞ ദിവസമാണ് മാളിലെ ജീവനക്കാരിയായ നെലമംഗല സ്വദേശി മഹാലക്ഷ്‌മിയുടെ (29) ശരീരഭാഗങ്ങള്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്ട്‌മെന്റില്‍ നിന്നും കണ്ടെത്തിയത്. ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കുറച്ചുനാളായി ഇവർ ഒറ്റയ്‌ക്കാണ് താമസം.
അപ്പാർട്ട്‌മെന്റില്‍ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയല്‍ക്കാർ മഹാലക്ഷ്‌മിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്‌ജില്‍ നിന്നും ശരീരഭാഗങ്ങള്‍ ലഭിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.
മഹാലക്ഷ്‌മിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാള്‍ സ്വദേശിയും ബാർബർ ഷോപ്പ് ജീവനക്കാരനുമായ ഇവരുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ഇടയ്‌ക്കിടെ മഹാലക്ഷ്‌മിയെ കാണാൻ അപ്പാർട്ട്‌മെന്റില്‍ എത്താറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവർ മൊഴി നല്‍കിയിരുന്നു.
50 കഷ്‌ണങ്ങളാക്കി മുറിച്ച നിലയിലാണ് മൃതദേഹം ഫ്രിഡ്‌ജില്‍ നിന്നും ലഭിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം അപ്പാർട്ട്‌മെന്റിലേക്ക് എത്തിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. അവിടെയെങ്ങും കൊലപാതകം നടന്നതിന്റെ രക്തക്കറയോ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായോ കണ്ടെത്താൻ സാധിച്ചില്ല. മഹാലക്ഷ്‌മിയുടെ കിടക്കയ്‌ക്ക് സമീപം ഒരു സ്യൂട്ട്‌കേസ് ഉണ്ടായിരുന്നു. വിശദമായ വിവരങ്ങള്‍ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്‌ത ശേഷമേ പറയാൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.
അപ്പാർട്ട്മെന്റില്‍നിന്ന് കനത്ത ദുർഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുർഗന്ധം വമിക്കുന്നത് കഴിഞ്ഞദിവസങ്ങളില്‍ തന്നെ അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്ത് മാലിന്യങ്ങളുള്ളതിനാല്‍ അതിനുള്ളില്‍ തെരുവുനായ്ക്കളോ മറ്റോ ചത്തുകിടക്കുന്നതാകുമെന്നാണ് നാട്ടുകാർ ആദ്യംകരുതിയത്. എന്നാല്‍, അപ്പാർട്ട്മെന്റില്‍നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് മനസിലായതോടെ അയല്‍ക്കാർ കെട്ടിട ഉടമയെ വിവരമറിയിച്ചു. ഇതേ കെട്ടിടത്തില്‍ താഴത്തെ നിലയിലായിരുന്നു ഉടമയും താമസിച്ചിരുന്നത്. തുടർന്ന് കെട്ടിട ഉടമ സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ അപ്പാർട്ട്മെന്റില്‍ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അപ്പാർട്ട്മെന്റിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു എന്ന് സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വാതില്‍ തുറന്ന് അകത്തുകടന്നതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. 165 ലിറ്ററിന്റെ സിംഗിള്‍ ഡോർ ഫ്രിഡ്ജില്‍ താഴെയാണ് യുവതിയുടെ അറത്തുമാറ്റിയ തല വെച്ചിരുന്നത്. ഇതിന്റെ മുകളിലായി കൈകാലുകളും കണ്ടെത്തി. മുപ്പതിലേറെ കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
ഭർത്താവുമായി വേർപിരിഞ്ഞ് താമസം...
കൊല്ലപ്പെട്ട മഹാലക്ഷ്മി കഴിഞ്ഞ ഏഴ് മാസമായി വ്യാളികാവലിലെ അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. നേരത്തെ ഭർത്താവിനും നാലുവയസ്സുള്ള മകള്‍ക്കും ഒപ്പം നെലമംഗലയിലാണ് യുവതി താമസിച്ചിരുന്നത്. എന്നാല്‍, ഭർത്താവുമായി പിരിഞ്ഞശേഷം വ്യാളികാവലിലെ അപ്പാർട്ട്മെന്റിലേക്ക് താമസം മാറ്റുകയായിരുന്നു. ഇതിന് സമീപത്തായാണ് യുവതിയുടെ അമ്മയും സഹോദരിയും താമസിച്ചിരുന്നത്.
ഏകദേശം ഇരുപതുവർഷങ്ങള്‍ക്ക് മുൻപാണ് മഹാലക്ഷ്മിയുടെ കുടുംബം ബെംഗളൂരുവിലെത്തിയതെന്നാണ് വിവരം. നഗരത്തിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു മഹാലക്ഷ്മിയുടെ ജോലി. സ്ഥിരമായി രാവിലെ ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്ക് പോയിരുന്ന യുവതി രാത്രി പത്തരയോടെയാണ് ഫ്ളാറ്റില്‍ മടങ്ങിയെത്താറുള്ളത്. എന്നാല്‍, സെപ്റ്റംബർ രണ്ടാം തീയതി മുതല്‍ മഹാലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ രണ്ടാഴ്ചയോളം മുൻപാണ് കൊലപാതകം നടന്നതെന്നും പോലീസ് കരുതുന്നു.