ഒരു പക്ഷി പറന്നുവന്ന് വളരെ ദുര്‍ബലമായ ഒരു മരച്ചില്ലയില്‍ വിശ്രമിക്കുവാന്‍ തുടങ്ങുകയായിരുന്നു.അപ്പോള്‍ ഒരു ശബ്ദം കേട്ടു .ആ മരം അതിനോട് സംസാരിച്ചു.' എന്ത് ധൈര്യത്തിലാണ് നീ ഈ ദുര്‍ബലമായ ഉണങ്ങിയ ചില്ലയില്‍ വന്നിരിക്കാനൊരുങ്ങുന്നത്?ബലിഷ്ഠമായ ഉണങ്ങാത്ത ഏതെങ്കിലും കൊമ്പില്‍ വന്നിരുന്നു വിശ്രമിച്ചു കൊള്ളൂ.നിന്നെ ഞാന്‍ വഹിച്ചു കൊള്ളാം. ആ ഉണങ്ങിയ ചില്ലയെ കുറിച്ച് എന്നിക്കൊരുറപ്പും തരാന്‍ കഴിയില്ല. പക്ഷി പറഞ്ഞു......
നിന്റെ സ്നേഹത്തിനും കരുതലിനും നന്ദി.എന്നാല്‍ ഉണങ്ങിയ ചില്ലയില്‍ ഇരിക്കുന്നതിന് എനിക്ക് പേടിയില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് എന്റെ ചിറകുകളില്‍ ആണ്.ചില്ല ഒടിഞ്ഞു വീണാലും എനിക്കൊന്നും സംഭവിക്കുകയില്ല.ഞാന്‍ പറന്നുപോകും.'ആത്മവിശ്വാസം നിറഞ്ഞു നിന്ന വാക്കുകള്‍ കേട്ട് വൃക്ഷം പുഞ്ചിരിച്ചു.നമ്മളില്‍ എത്രപേര്‍ക്ക് ഇതുപോലെ പറയാന്‍ കഴിയും?
പ്രശ്‌നങ്ങളില്ലാത്ത ആളുകളില്ല. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ദിവസവും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇവയെ എങ്ങനെ നേരിടാം എന്നോര്‍ത്ത് നാം പകച്ചു നില്ക്കാറുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസമില്ലായ്മയാണ് നമ്മെ പിന്നോട്ടു നയിക്കുന്നത്.
ബാലരമയിലും ബാലഭൂമിയിലും ഒക്കെ വരുന്ന പദപ്രശ്‌നങ്ങള്‍ പൂരിപ്പിക്കാന്‍ കുട്ടികൾ ശ്രമിക്കാറുണ്ടല്ലോ ചില അവസരങ്ങളില്‍ കൃത്യമായ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടു അനുഭവപ്പെടുന്ന അവർ എങ്ങനെയാണ് ഈ പ്രശ്‌നം പരിഹരിക്കുക കൂട്ടുകാരുടെയോ മുതിര്‍ന്നവരുടെയോ സഹായം തേടുകയല്ലേ അവർ ചെയ്യുക. ജീവിതത്തിലെ പ്രതിസന്ധികളും ഒരു പരിധിവരെ നമുക്കെങ്ങനെ പരിഹരിക്കാന്‍ കഴിയും എന്നതാണ് വസ്തുത.അതിനാണ് സാമൂഹ്യ ബന്ധങ്ങൾ.
രണ്ട് മൂന്ന് വർഷം മുമ്പ് നാമെല്ലാം തന്നെ കുറെ നാൾ അടച്ചു പൂട്ടി നമ്മുടെ വീടുകളിലായിരുന്നെങ്കിലും നമ്മെക്കുറിച്ചു മാത്രമല്ല നാടിനെയും മറ്റുള്ളവരെയും കുറിച്ചുള്ള ആകുലതകളിലും അന്വേഷണങ്ങളിലുമായിരുന്നു നാം ... നമ്മുടെ ചുറ്റുമുള്ളവർക്ക്, നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നുവെന്ന ഉൽകണ്ഠകൾ... ഏകാന്തതകളിലും മനുഷ്യർ സാമൂഹ്യ ജീവികളാണ്...
നാം മനുഷ്യരായിരിക്കുന്നത് പാരസ്പര്യത്തിൻ്റെയും സ്നേഹവായ്പിൻ്റെയും പൊതുമണ്ഡലം പങ്കു വെക്കുന്നത് കൊണ്ടാണ്... സഹജീവി സ്നേഹത്തിൻ്റെയും ബന്ധങ്ങളുടെയും വ്യവഹാരങ്ങളാണ് നമ്മുടെ മനുഷ്യത്വത്തെ അസ്ഥിത്വപ്പെടുത്തുന്നത്. ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് മാർക്സ് കണ്ടെത്തിയ ഉത്തരം - 'സാമൂഹ്യ ബന്ധങ്ങളുടെ ആകെത്തുകയാണ് മനുഷ്യന്‍'- എന്നാണ്.'മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും' - എന്നാണ് മാർക്സ് അന്വേഷിച്ചത്.
മറ്റു ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പാട് സവിശേഷതകള്‍ നല്‍കപ്പെട്ടവരാണ് മനുഷ്യര്‍. അതിലേറ്റവും പ്രധാനപ്പെട്ടത് വിശേഷബുദ്ധിയാണ്. മനുഷ്യര്‍ക്ക് ബുദ്ധി നല്‍കിയ സ്രഷ്ടാവ് മറ്റു ജീവജാലങ്ങള്‍ക്കും അവര്‍ക്കനുയോജ്യമായ ബുദ്ധി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിശേഷബുദ്ധി എന്ന ഗുണം മനുഷ്യന് മാത്രം നല്‍കപ്പെട്ട അനുഗ്രഹമാണ്. തന്നെ പ്രസവിച്ച് പാലൂട്ടിയ അമ്മപ്പശുവുമായി ഇണചേര്‍ന്ന് പ്രത്യല്‍പാദനം നടത്തുന്ന കാള നമ്മെ അത്ഭുതപ്പെടുത്താത്തത് അത് കൊണ്ടാണ്. ഒറ്റ പ്രസവത്തില്‍ അഞ്ചും ആറും കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ജന്തുജാലങ്ങളും മുട്ടകള്‍ക്ക് മേല്‍ അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്ന തളളപ്പക്ഷികളും തങ്ങളുടെ മക്കളുമായി ഇണചേരുകയും അവയുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നതില്‍ നാമാരും അസ്വാഭാവികത ദര്‍ശിക്കുന്നില്ല. കാരണം അവയുടെ പ്രകൃതം ആ രൂപത്തിലാണ്.
എന്നാല്‍ മനുഷ്യര്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ഭദ്രമായ സാമൂഹിക അടിത്തറയിലാണ് അവരുടെ ജീവിതചക്രം കറങ്ങുന്നത്. ആരുമായും എന്തുമാവാം എന്നതിന് പകരം ഓരോന്നും കൃത്യമായ അതിര്‍വരമ്പുകള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. കേവല ബുദ്ധിക്കപ്പുറം വിശേഷബുദ്ധിയും അറിവിനെക്കാളുപരി തിരിച്ചറിവും നേടുമ്പോഴാണ് ഒരാള്‍ ഒരു യഥാര്‍ഥ മനുഷ്യനാകുന്നത്.
മനുഷ്യന്റെ ജീവിതഘടന തന്നെ രൂപപ്പെട്ടിരിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളായാണ്. വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്ന് തലങ്ങളിലധിഷ്ഠിതമാണ് അവന്റെ ജീവിത വ്യവഹാരങ്ങള്‍. നല്ല വ്യക്തികള്‍ ചേര്‍ന്ന് നല്ല കുടുംബവും നല്ല കുടുംബങ്ങള്‍ ചേര്‍ന്ന് നല്ല സമൂഹവും രൂപപ്പെടുന്നു.
മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. മറ്റുള്ളവരെ ആശ്രയിച്ച് മാത്രമെ അവന് ഭൂമിയില്‍ നിലനില്‍പ് സാധ്യമാവുകയുള്ളൂ. ഇതില്‍ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭരണാധികാരിയെന്നോ പ്രജകളെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. എല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരസ്പരാശ്രയം ആവശ്യമുള്ളവരാണ്. കര്‍ഷകന്‍ നിലമുഴുത് വിത്തിറക്കി വെള്ളവും വളവും നല്‍കി വെയിലും മഴയുമേറ്റ് അധ്വാനിച്ചതിന്റെ ഫലമായാണ് നമ്മുടെ തീന്‍മേശകള്‍ വിഭവസമൃദ്ധമാകുന്നത്. തുണിമില്‍ തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്തതിന്റെ പ്രതിഫലനമാണ് നാം ധരിക്കുന്ന വസ്ത്രങ്ങള്‍. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഓരോ വസ്തുവിന്റെയും കാര്യം അങ്ങനെ തന്നെ. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള ഓരോ വസ്തുവും നമ്മുടെ കയ്യിലെത്തുമ്പോഴേക്കും അനേകം ആളുകളുടെ അധ്വാനം അതില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കും. ഈയൊരു സഹകരണവും പരസ്പരാശ്രയവും ഒഴിവാക്കിയുള്ളൊരു ജീവിതം മനുഷ്യന് സാധ്യമല്ല തന്നെ.