ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന ബിബിഎ വിദ്യാര്‍ത്ഥിനിക്ക് മമ്മൂട്ടിയുടെ ഇടപെടലില്‍ പുതുജന്മം
ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന ബിബിഎ വിദ്യാര്‍ത്ഥിനിക്ക് മമ്മൂട്ടിയുടെ ഇടപെടലില്‍ പുതുജന്മം. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ഹൃദ്യം പദ്ധതിയില്‍ പെടുത്തി ആലുവ രാജഗിരി ആശുപത്രിയിലാണ് മഞ്ജിമയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്. വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പായി തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവന്‍ ഏറ്റെടുത്ത മമ്മൂട്ടിക്ക് മഞ്ജിമ പിറന്നാളാശംസകള്‍ നേരുകയും ചെയ്തു.
തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകള്‍ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരി മഞ്ജിമയെ നടൻ മമ്മൂട്ടിയുടെ നിർദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജഗിരി ആശുപത്രിയില്‍ സൗജന്യമായി ശസ്ത്രക്രിയ ചെയ്തത്.
വാഗമണ്ണില്‍ ബി.ബി.എ ഒന്നാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു പാലക്കാട് സ്വദേശിയായ മഞ്ജിമ. കലശലായ ശ്വാസതടസ്സത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഹൃദയത്തിന് തകരാറുളളതായി വ്യക്തമായി. തുടർന്ന് വിദഗ്ധ പരിശോധനക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
രാജഗിരിയില്‍ നടത്തിയ ട്രാൻസ് ഈസോഫാഗല്‍ എക്കോ കാർഡിയോഗ്രാം പരിശോധനയിലും അതിനു ശേഷം നടത്തിയ കാത്ത് സ്റ്റഡിയിലും ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മില്‍ വേർതിരിക്കുന്ന ഭിത്തിയില്‍ ദ്വാരം (ഏട്രിയല്‍ സെപ്റ്റല്‍ ഡിഫെക്റ്റ്) ഉണ്ടെന്ന് മനസ്സിലാക്കി. മൂന്ന് സെൻ്റിമീറ്റർ വ്യാസമുളള ദ്വാരം. ഇത് ഹൃദയത്തിൻ്റെ ഇടത് ആട്രിയത്തില്‍ നിന്നും വലത് ആട്രിയത്തിലേക്ക് രക്തം കടക്കുന്നതിനും ശ്വാസകോശത്തില്‍ സമ്മർദം വർധിക്കാനും കാരണമായി.
ചികിത്സ വൈകിപ്പിച്ചാല്‍ ശ്വാസകോശത്തിലെ സമ്മർദം സ്ഥിരപ്പെടുകയും ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്താൻ ഉള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. അതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.
ഫർണിച്ചർ കടയില്‍ ജോലി ചെയ്തിരുന്ന മഞ്ജിമയുടെ പിതാവ് തോമസിന് ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. തോമസിന്റെ ബന്ധു വഴി വിഷയം അറിഞ്ഞ ജോണ്‍ ബ്രിട്ടാസ് എംപിയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണല്‍ ഫൌണ്ടേഷൻ്റെ ഹൃദ്യം പദ്ധതിയില്‍ അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നത്.
തോമസിന്റെ അപേക്ഷയില്‍ നിന്നു കുടുംബത്തിന്റെ അവസ്ഥയും മഞ്ജിമയുടെ ആരോഗ്യസ്ഥിതിയും മനസ്സിലാക്കിയ കെയർ ആൻഡ് ഷെയർ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹൃദ്യം പദ്ധതിയില്‍ മഞ്ജിമയെ ഉള്‍പ്പെടുത്താൻ നടൻ മമ്മൂട്ടി നിർദേശം നല്‍കിയതോടെ ശസ്ത്രക്രിയക്കുളള തയാറെടുപ്പുകള്‍ ആരംഭിച്ചു.
രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.ശിവ് കെ നായറുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം അതിവിദ്ഗദമായി ശ്വാസകോശ സമ്മർദം നിയന്ത്രണാതീതമാക്കി ദ്വാരമടച്ചു. തുടർന്ന് ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്ന മഞ്ജിമയുടെ ശ്വാസകോശ സമ്മർദം സാധാരണ നിലയില്‍ എത്തിയതോടെ റൂമിലേക്ക് മാറ്റി. മഞ്ജിമയുടെ ഉയർന്ന ശ്വാസകോശ സമ്മർദം നിയന്ത്രിച്ചു കൊണ്ട് ശസ്ത്രക്രിയ നടത്തുക എന്നതായിരുന്നു വെല്ലുവിളിയെന്ന് ഡോ.ശിവ് കെ നായർ പറഞ്ഞു.
കണ്‍സള്‍ട്ടന്റ് കാർഡിയാക് സർജൻ ഡോ.റിജു രാജസേനൻ നായർ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.മേരി സ്മിത തോമസ്, ഡോ.ഡിപിൻ, ഡോ.അക്ഷയ് നാരായണ്‍ എന്നിവർ ശസ്ത്രക്രിയയില്‍ പങ്കാളികളായി. അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതിയിലൂടെ പൂർണമായും സൗജന്യമായി ചെയ്ത് നല്‍കിയത്. 2022 മേയില്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ അമ്ബതോളം ശസ്ത്രക്രിയകള്‍ പൂർത്തിയാക്കിയെന്ന് കെയർ ആൻഡ് ഷെയർ ഭാരവാഹികള്‍ പറഞ്ഞു.
രണ്ട് ആഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ രോഗം ഭേദമായി മഞ്ജിമ വീട്ടിലേക്ക് മടങ്ങി. ഡോക്ടർമാർ നിർദേശിച്ച വിശ്രമ കാലയളവ് പൂർത്തിയാക്കണം തുടർന്നും പഠിക്കണം. പുതു തീരുമാനങ്ങള്‍ ഹൃദയത്തില്‍ ചേർത്താണ് മഞ്ജിമ ആശുപത്രി വിട്ടത്. പൊതുജനങ്ങൾക്കായി മമ്മൂട്ടി നൽകിവരുന്ന ഇത്തരം സഹായങ്ങൾക്ക് വലിയ അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.