ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഐ.യെ വനിതാ കോണ്‍സ്റ്റബിള്‍ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തി.




മധ്യപ്രദേശിലെ രാജ്ഘട്ടില്‍ എസ്.ഐ.യെ വനിതാ കോണ്‍സ്റ്റബിള്‍ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തി. രാജ്ഘട്ടിലെ എസ്.ഐ.യായ ദീപാങ്കർ ഗൗതം ആണ് കൊല്ലപ്പെട്ടത്.


സംഭവത്തില്‍ പാച്ചോർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പല്ലവി സൊളാങ്കി, കാമുകൻ കരുണ്‍ ഠാക്കൂർ എന്നിവർ പോലീസില്‍ കീഴടങ്ങി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. 


ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാജ്ഘട്ടിലെ ഒരു പെട്രോള്‍പമ്ബിന് സമീപത്തുവെച്ചാണ് എസ്.ഐ.യെ പ്രതികള്‍ കാറിടിപ്പിച്ച്‌ വീഴ്ത്തിയത്. ഇടിച്ചിട്ടശേഷം എസ്.ഐ.യെ പ്രതികള്‍ കാറില്‍ വലിച്ചിഴക്കുകയുംചെയ്തു. പല്ലവിയാണ് കാറോടിച്ചിരുന്നത്. സംഭവത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ എസ്.ഐ.യെ ഭോപ്പാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അതേസമയം, പല്ലവിയും കാറിലുണ്ടായിരുന്ന സുഹൃത്ത് കരണും സംഭവത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി കുറ്റംസമ്മതിക്കുകയായിരുന്നു. 


പ്രതികളായ പല്ലവിയും കരണും നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുൻപ് ഇരുവർക്കുമിടയില്‍ തർക്കങ്ങളുണ്ടായി ഇരുവരും പിണങ്ങി. തുടർന്ന് പല്ലവി എസ്.ഐ.യായ ഗൗതവുമായി സൗഹൃദത്തിലായി. എന്നാല്‍, ദിവസങ്ങള്‍ക്ക് മുൻപ് പല്ലവിയും കരണും തമ്മില്‍ പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്തു. 


ഇതോടെ എസ്.ഐ.യുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചു. പക്ഷേ, എസ്.ഐ. സൗഹൃദത്തില്‍നിന്ന് പിന്മാറാൻ തയ്യാറായില്ല. തുടർന്നാണ് പ്രതികള്‍ കൊലപാതകം ആസൂത്രണംചെയ്തതെന്നും പോലീസ് പറഞ്ഞു.