ഐസ്ക്രീമില്‍ കണ്ടെത്തിയ വിരല്‍ ഫാക്ടറി ജീവനക്കാരന്റേതെന്ന് പോലീസ്
മുംബൈ: നഗരത്തിലെ ഡോക്ടർക്ക് ഐസ്ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ നിർണായക വഴിത്തിരിവ്.
ഐസ്ക്രീം നിർമിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം. ഐസ്ക്രീം നിർമാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടർ വാങ്ങിയ ഐസ്ക്രീം നിർമിച്ച അതേദിവസമാണ് അപകടമുണ്ടായതെന്നും പോലീസ് കണ്ടെത്തി.
ഡി.എൻ.എ. പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും പോലീസ് പറഞ്ഞു. ഇതിനായി സാമ്ബിളുകള്‍ ലാബിലേക്ക് അയച്ചു. പരിശോധനാ റിപ്പോർട്ട് ലഭിച്ചശേഷമേ തുടർനടപടികളുണ്ടാകൂ.
കഴിഞ്ഞയാഴ്ചയാണ് ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ ഡോ. ഒർലേം ബ്രെൻഡൻ സെറാവോ രംഗത്തെത്തിയത്. സെപ്റ്റോ ആപ്പ് വഴിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഡോ. സെറാവോയുടെ നിർദേശപ്രകാരം സഹോദരിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. യമ്മോ ബ്രാൻഡിന്റെ മൂന്ന് കോണ്‍ ഐസ്ക്രീമുകളാണ് വാങ്ങിയത്. അതിലെ ഒരു ഐസ്ക്രീം കഴിക്കുന്നതിന്റെ ഇടയില്‍ നാവില്‍ എന്തോ തട്ടിയത് പോലെ തോന്നിയതായി സെറാവോ പറഞ്ഞു. നട്ടോ ചോക്കലേറ്റോ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് നോക്കിയപ്പോഴാണ് അത് ഒരു കൈവിരലിന്റെ ഭാഗമാണെന്ന് മനസ്സിലായത്. വിരല് കണ്ടു ഉടനെ പേടിച്ചു പോയെന്നും, കുറെ അധികം മൈസൂർ കഴിച്ചതിനുശേഷം ആണ് ഇതിൽ കണ്ടതെന്നും ഇവർ പറഞ്ഞു.
താനൊരു ഡോക്ടറായതിനാല്‍ ശരീരഭാഗങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് സെറാവോ പറയുന്നത്. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോള്‍ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞിരുന്നു.