തൃശൂർ കൊടുങ്ങല്ലൂരില്‍ വിദ്യാലയത്തില്‍ നാല് വിദ്യാർത്ഥികള്‍ ബോധരഹിതരായ സംഭവത്തിന് പിന്നില്‍ ഹിപ്നോട്ടിസമല്ലെന്ന് വിദഗ്ധ നിരീക്ഷണം.
കരോട്ടിഡ് കംപ്രഷൻ എന്ന പ്രക്രിയയിലൂടെയാണ് കുട്ടികള്‍ ബോധരഹിതരായത്. ചോക്കിംഗ് ഗെയിം എന്ന പേരില്‍ വിദേശ രാജ്യങ്ങളില്‍ അറിയപ്പെടുന്ന അപകടകരമായ ഈ വിനോദം മസ്തിഷ്ക ക്ഷതം മുതല്‍ മരണത്തിനു വരെ കാരണമാകും.
കൊടുക്കല്ലൂർ പുല്ലൂറ്റ് വികെ രാജൻ സ്മാരക ഗവ ഹൈസ്കൂളില്‍ ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളും അബോധാവസ്ഥയിലായത് ഹിപ്നോട്ടിസം പരീക്ഷിച്ചതിലൂടെയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. കരോട്ടിഡ് കംപ്രഷൻ എന്ന പ്രക്രിയ പരീക്ഷിച്ചതാണ് കുട്ടികള്‍ അബോധാവസ്ഥയിലാകാൻ കാരണമെന്ന് വ്യക്തമായി. ചോക്കിംഗ് ഗെയിം, സ്പേസ് മങ്കി ഗെയിം, പാസ് ഔട്ട് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പ്രക്രിയ വിദേശ രാജ്യങ്ങളില്‍ വർഷങ്ങള്‍ക്ക് മുൻപെ തന്നെ വ്യാപകമാണ്. എന്നാല്‍ അപകടകരമായ ഈ വിനോദം പലപ്പോഴും മരണത്തിനു വരെ കാരണമായിട്ടുണ്ട്.
കഴുത്തിലോ തൊണ്ടയിലോ സമ്മർദ്ദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തപ്രവാഹം മനഃപൂർവം നിയന്ത്രിക്കുന്നതാണ് ഈ പ്രവൃത്തി. അതുവഴി ഗെയിം കളിക്കുന്നവർ മിനുറ്റുകളോളം അബോധാവസ്ഥയിലാകും. ശ്വാസംമുട്ടല്‍ ഗെയിം എന്നും അറിയപ്പെടുന്ന ഈ വിനോദം ബോധക്ഷയവും, മസ്തിഷ്ക ക്ഷതവും ഉള്‍പ്പെടെ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് സൈക്കോളജിസ്റ്റും ഹിപ്നോ തെറാപ്പിസ്റ്റുമായ ഡോ ഷാലിമ ഹനീഫ് പറഞ്ഞു.
ഹൈസ്കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്നോട്ടിസം നടത്തിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികൾ ബോധരഹിതരായി വീഴുകയായിരുന്നു.
ആദ്യം മൂന്ന് വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഇവരെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇതിനിടയിലാണ് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായത്. പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. യൂട്യൂബിൽ കണ്ട വീഡിയോ കുട്ടികൾ പരീക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികൾ ബോധരഹിതരായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.