വിവാഹം ഒരിക്കലേയുള്ളൂ. അത് കൊണ്ട് ആർഭാടം ഒട്ടും കുറക്കേണ്ട എന്ന് പറയുന്നത് തികച്ചും മണ്ടത്തരമാണെന്ന് പറയാതെ വയ്യ
പുതിയ കാലത്ത് ദുരഭിമാന കല്യാണങ്ങൾ വീണ്ടും നമുക്കിടയിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണ്.അതിസമ്പന്നരായവർ പ്രൗഡി കാണിക്കുന്നതിനും, കണക്കിൽ പെടാത്ത പണമുള്ളവരും, വളഞ്ഞ വഴിയിലൂടെ പണമുണ്ടാക്കിയവരും എങ്ങിനെയെങ്കിലും, അധികാരികളെ പേടിക്കാതെ പണം ചിലവഴിക്കാനായും മറ്റും, മക്കളുടെ വിവാഹങ്ങളിൽ ധാരാളിത്തം കാണിക്കുമ്പോൾ, അത്രത്തോളം സാമ്പത്തിക ശേഷിയില്ലാത്തവരും സാധാരണക്കാരും അന്ധമായി അതിനെ പിന്തുടരുകയാണ് ചെയ്യുന്നത്..
സമ്പന്നർ, അവരുടെ സമ്പത്തിൻ്റെ തീരെ ചെറിയൊരു ഭാഗം മാത്രം വിവാഹ ആഘോഷങ്ങൾക്കായി ചിലവിടുമ്പോൾ, കള്ളപ്പണക്കാർ അവരുടെ കള്ളപ്പണത്തിലെ ചെറിയ ഒരംശം മാത്രമാവും വിവാഹച്ചിലവിനായി ചിലവഴിക്കുന്നുണ്ടാവുക. എന്നാൽ ഇവരെയൊക്കെ അനുകരിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരാവട്ടെ, തങ്ങളുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ചോ, സ്ഥലം വിറ്റോ, അല്ലെങ്കിൽ കടം വാങ്ങിയോ ഒക്കെയാണ് മത്സരബുദ്ധിയോടെ ആർഭാട വിവാഹങ്ങൾ നടത്തുന്നത്.
"എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ " എന്ന സിനിമാ ഡയലോഗ് അന്വർത്ഥമാക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ മിക്ക വിവാഹ ചടങ്ങുകളുടെയും കാര്യം.
എൻഗേജ്മെൻ്റ്,സേവ് ദ ഡേറ്റ്, പ്രീ വെഡിംഗ് ഷൂട്ട്, വെഡിംഗ് ഷൂട്ട്, ഹണിമൂൺ ഷൂട്ട്,മെഹന്ദി,തിലക് സെറിമണി,ഹൽദി,ഡിസൈനർ വസ്ത്രങ്ങൾ, ആഡംബര വാഹനങ്ങൾ,പാലസ് വെഡിംഗ് ഹാൾ, മൾട്ടി കുസീൻ ബുഫെ പാർട്ടി, DJ പാർട്ടി, ഗാനമേള,വയലിൻ കച്ചേരി, ശിങ്കാരിമേളം /ബാൻറ് മേളം,തുടങ്ങി കരകാട്ടം വരെ എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് ഇവൻറ് മാനേജ്മെൻറുകാർ അവതരിപ്പിക്കുന്നത്.
പെൺ വീട്ടുകാരെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ ആർഭാട ചിലവുകൾ സ്ത്രീധന തുകയോളം തന്നെ വരുന്നുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ, അഥവാ യുടൂബ്, റീൽസ്, ഷോർട്ട്സ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവ ജനകീയമായതിന് ശേഷമുള്ള കാലയളവിലാണ് സമൂഹത്തിലെ പലരുടെയും മാനസികനില കൈവിട്ടു പോയത് എന്ന് കാണാനാവും.
നാട്ടിൽ മറ്റാരും തന്നെ ഇത് പോലൊരു കല്യാണം നടത്തിയിട്ടുണ്ടാവരുത് എന്ന വാശിയാണ് അഥവാ ദുർവാശിയാണ് പലപ്പോഴും കിടപ്പാടം വിറ്റായാലും വട്ടിപ്പലിശക്ക് പണമെടുത്തായാലും വിവാഹച്ചടങ്ങ് ഉത്സവം പോലെയാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്..
എന്നാൽ രണ്ടു വ്യക്തികൾ ഒരുമിച്ച് ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാൻ ഇത്തരം ആർഭാടങ്ങൾ കൊണ്ടു മാത്രം സാധിക്കുകയില്ല എന്നതാണ് സത്യം.
മാറിയ കാലത്ത് നിർബന്ധമായും ചെയ്യേണ്ടതായ വൈവാഹിക കർമ്മങ്ങൾ, വേറെയുമുണ്ട്.അതാണ് വൈറലാവുക എന്ന ചടങ്ങ്. ഡാൻസ്, പാട്ട്, ദമ്പതിമാരുടെ പരസ്യ മദ്യപാനം, വെള്ളത്തിൽ ചാട്ടം, മരം കയറൽ, പാമ്പ് പിടുത്തം, ബൈക്ക് ജമ്പിംഗ്, കരാട്ടേ, കളരിപ്പയറ്റ് തുടങ്ങിയ കായിക അഭ്യാസ പ്രകടനങ്ങൾ, തീയിലും വെള്ളത്തിലുമുള്ള സാഹസിക പ്രകടനങ്ങൾ, ബി ക്ലാസ്സ് സിനിമയിലെ ചൂടൻ രംഗങ്ങൾ അവതരിപ്പിക്കൽ തുടങ്ങി, ചത്തിട്ടായാലും സാരമില്ല, വൈറലാവുക എന്നതാണ് നാട്ടുനടപ്പനുസരിച്ചുള്ള ചടങ്ങ്.
ഇങ്ങിനെ വൈറലാവാനും നല്ല പണച്ചിലവുണ്ട്. പുറത്തറിയില്ലെങ്കിലും പലർക്കും നല്ലത് പോലെ ആശുപത്രിച്ചിലവുമുണ്ട്.ഈ പെടാപ്പാടുകൾ എല്ലാം തന്നെ നവദമ്പതിമാരുടെ സന്തോഷകരമായ കുടുംബ ജീവിതത്തിന് അത്യന്താപേക്ഷിതമാണല്ലോ എന്നോർക്കുമ്പോൾ മാത്രമാണ് ആശ്വാസം തോന്നുന്നത്.
മുൻ വർഷങ്ങളിൽ വൈറലായവർ ഇപ്പോഴെവിടെയാണ് എന്ന ചോദ്യത്തിന് ഒട്ടും തന്നെ പ്രസക്തിയില്ല?
സ്ത്രീധനച്ചിലവ് കൂടെ വരുന്നത് കൊണ്ട് വധുവിൻ്റെ പിതാവിന് ക്ഷീണം കൂടുതലാണെങ്കിലും ഇപ്പോഴത്തെ നാട്ടുനടപ്പനുസരിച്ച് വരൻ്റെ പിതാവിനും സാമാന്യം ക്ഷീണം തട്ടുന്നുണ്ട്. രണ്ട് ആൺമക്കളുടെ വിവാഹം ആർഭാടമായി നടത്തിയതോടെ വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവൻ തീർന്നു പോയി കടക്കാരനായ പിതാക്കന്മാർ ഏറെ ഉണ്ടാകും.പിതാക്കൻമാരുടെ കാര്യം എടുത്ത് പറഞ്ഞത്, ഉന്നത വിദ്യാഭ്യാസം നേടി, മികച്ച ജോലി ചെയ്യുന്ന ഭൂരിഭാഗം ആൺകുട്ടികളും പെൺകുട്ടികളും സ്വന്തമായി വിവാഹച്ചിലവ് നടത്താൻ ഇന്നും പ്രാപ്തരായിട്ടില്ല എന്നത് കൊണ്ടാണ്.
വിവാഹം തികച്ചും വ്യക്തിപരമായ കാര്യമാണ്. അതെങ്ങിനെ നടത്തണമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ ഭാഗവുമാണ്.സാമ്പത്തിക സ്വാതന്ത്ര്യമുള്ളവർ, ആർഭാട വിവാഹം നടത്തിയിട്ടായാലും പണം മാർക്കറ്റിലേക്കൊഴുക്കുന്നത് സമൂഹത്തിന് ഗുണകരമാണ് എന്നതിനാൽ അങ്ങിനെയുള്ളവർ ആർഭാട വിവാഹങ്ങൾ നടത്തുന്നത്, തീർച്ചയായും നല്ല കാര്യം തന്നെയാണ്.എന്നാൽ, ഉയർന്ന സാമ്പത്തിക സ്ഥിതിയില്ലാത്തവർ ഇത്തരം കെട്ടുകാഴ്ചകളുടെ പുറകെ പോകുന്നത് സാമ്പത്തിക ഭദ്രത തകരാനും ചിലപ്പോൾ കുടുംബം തന്നെ തകരാനുമിടയാക്കാം. ഒരു ദിവസത്തെ ആഘോഷത്തിനായി ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തുന്നത് ഒട്ടും തന്നെ ബുദ്ധിയല്ല.
വിവാഹം ഒരിക്കലേയുള്ളൂ. അത് കൊണ്ട് ആർഭാടം ഒട്ടും കുറക്കേണ്ട എന്ന് പറയുന്നത് തികച്ചും മണ്ടത്തരമാണെന്ന് പറയാതെ വയ്യ. കാരണം, വിവാഹദിനമെന്നത് ഒരുമിച്ചുള്ള ജീവിതയാത്രയിലെ ഫ്ലാഗ് ഓഫ് മാത്രമാണ്.വൈവാഹിക ജീവിതയാത്ര തുടങ്ങാൻ പോവുന്നതേയുള്ളു.ആ ജീവിതയാത്രയിൽ ഉപകാരപ്പെടേണ്ടതായ സമ്പാദ്യമാണ് നാട്ടുകാരെ ഇംപ്രസ് ചെയ്യാനുള്ള ആഘോഷത്തിനായി പലപ്പോഴും പൊടിച്ച് കളയുന്നത് എന്ന് നമ്മൾ മറന്നു പോകുന്നു.
ആർഭാട വിവാഹം നടത്തിയ ആളുകളെ നമ്മൾ കൂടുതൽ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യാറുണ്ടോ? മറിച്ച് കെട്ടുകാഴ്ചകൾ നടത്തുന്നവരെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിൻ്റെ കാഴ്ചപ്പാട് എന്താണ് എന്ന് ഒരു നിമിഷം ആലോചിച്ചാൽ തന്നെ കാര്യങ്ങൾക്ക് വ്യക്തത ലഭിക്കും.ഒരാൾ നല്ലൊരു വീട് കെട്ടിയാലോ ആഡംബര കാറ് വാങ്ങിയാലോ കുശുമ്പും കുന്നായ്മയും പറയുന്ന നാട്ടിലാണ്, ജീവിത സമ്പാദ്യം മുഴുവൻ ധൂർത്തടിച്ച് മക്കളുടെ കല്യാണം നടത്തുന്നത് എന്ന് പല മാതാപിതാക്കളും ഓർക്കാറില്ല.ആവശ്യത്തിലേറെ ധനമുള്ളവരെയും, ആവശ്യത്തിന് പണമുള്ളവരെയും അനുകരിക്കാതിരിക്കുകയും സ്വന്തം നില മറന്ന് മക്കളുടെ വാശിക്ക് മുന്നിൽ ജീവിതം പാഴാക്കുകയും ചെയ്യാതിരിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.