തിരൂർ :നിസ്കരിക്കാനെന്ന വ്യാജേന എത്തിയ യുവതി പള്ളിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ അരഞ്ഞാണം കവർന്ന് വിഴുങ്ങി.കവർച്ച കൈയോടെ പിടികൂടിയെങ്കിലും പോലീസ് ആകെ വലഞ്ഞു. തൊണ്ടിമുതല്‍ പുറത്തെടുക്കാൻ രാത്രിവരെയും കഴിഞ്ഞില്ല.
പ്രശസ്ത കൊറിയൻ ചലച്ചിത്രകാരനായ കിം കി ദൂക്കിന്റെ 'ദ നെറ്റ് ' എന്ന സിനിമയിലും സൂപ്പർഹിറ്റ് ആയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന മലയാളം സിനിമയിലും തൊണ്ടിമുതല്‍ വിഴുങ്ങിയ പ്രതിയുടെ വയറ്റില്‍നിന്ന് അത് പുറത്തെടുക്കാനുള്ള പോലീസിന്റെ കഷ്ടപ്പാടുകള്‍ മുഖ്യപ്രമേയമാണ്. അതേ അവസ്ഥയിലാണ് ഇപ്പോള്‍ തിരൂർ പോലീസ്.
നിറമരുതൂർ സ്വദേശിനി മലയില്‍ ദില്‍ഷാദ് ബീഗ(48)ത്തെയാണ് തിരൂർ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് തിരൂർ പാൻബസാറിലെ പള്ളിയില്‍വെച്ച് കൈക്കുഞ്ഞിന്റെ അരഞ്ഞാണം കവർന്നത്. ഉടൻ പോലീസിനെ അറിയിച്ചു.
പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. ആഭരണം താൻ എടുത്തിട്ടില്ലെന്നും വേണമെങ്കില്‍ ദേഹപരിശോധന നടത്തിക്കോളൂവെന്നുമായി സ്ത്രീ. സ്വർണം വിഴുങ്ങിയതായി സംശയംതോന്നി പോലീസ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയി എക്സ്-റേ എടുത്തു പരിശോധിച്ചു.
ആഭരണം വയറ്റിലുണ്ടെന്ന് എക്സ് റേയില്‍ സ്ഥിരീകരിച്ചു. തുടർന്ന് പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.വയറ്റിലുള്ള തൊണ്ടിമുതല്‍ പുറത്തെടുക്കാനായി മജിസ്ട്രേറ്റ് മൂന്നുദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. സ്ത്രീയെക്കൊണ്ട് വിസർജനം നടത്തിച്ച് വിഴുങ്ങിയ ആഭരണം കണ്ടെടുക്കാമെന്നായിരുന്നു പോലീസിന്റെ പ്രതീക്ഷ. പക്ഷേ, കിട്ടാതെയായതോടെ ഇവരെ എ.എസ്.ഐ. ഹൈമാവതിയുടെ നേതൃത്വത്തില്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി.
പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും സ്വർണ അരഞ്ഞാണം പുറത്തുവന്നില്ല. നിരാശരായി പ്രതിയെ പോലീസ് തിരൂർ സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു. ആഭരണം എങ്ങനെയും പുറത്തേക്കു വരുത്തി കണ്ടെടുക്കാനുള്ള പെടാപ്പാടിലാണ് പോലീസ്. ബുധനാഴ്ച കസ്റ്റഡി കാലാവധി കഴിയും. അന്ന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടി വരും.
തിരൂർ ഡിവൈ.എസ്.പി. കെ.എം ബിജുവിന്റെ നിർദേശാനുസരണം തിരൂർ പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ആർ.പി. സുജിത്ത്, എ.എസ്.ഐ. ഹൈമാവതി, സീനിയർ സിവില്‍ പോലീസ് ഓഫീസർ കെ. ജിനേഷ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.