മുംബൈ: ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകള്‍ പകർത്തി ബന്ധുക്കള്‍ക്ക് അയച്ചെന്നുമുള്ള കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈകോടതി വിധി.
ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരാള്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിക്കുമ്ബോള്‍ വകതിരിവുള്ള ഒരു സ്ത്രീയും പോകില്ലെന്ന് ജസ്റ്റിസ് ഗോവിന്ദ് സനപ് ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ട് പറഞ്ഞു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഫോണിലൂടെ ബന്ധം തുടരുകയായിരുന്നു. 2017 ഫെബ്രുവരിയില്‍ യുവാവ് പരാതിക്കാരി പഠിക്കുന്ന കോളജില്‍ കാണാൻ വന്നു. മാർച്ചില്‍ ഇയാള്‍ ഒരു ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു. ഇവിടെവച്ച് ബലാത്സംഗം ചെയ്തെന്നും നഗ്നഫോട്ടോകള്‍ പകർത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.
പിന്നീട് ഇരുവരും തമ്മില്‍ തെറ്റിയതോടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. യുവതിയുടെ പ്രതിശ്രുത വരന് ചിത്രങ്ങള്‍ അയച്ചതിന് പിന്നാലെയാണ് ഇവർ പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍, യുവതി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാവാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 'യുവതിക്ക് പ്രതിയുമായി നേരത്തെ പരിചയമില്ലെന്നാണ് പറയുന്നത്. ഹോട്ടലില്‍ വെച്ച് ഇവരുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ്. പ്രതിയുടെ അഭ്യർഥന പ്രകാരമാണ് ഹോട്ടലില്‍ പോയതെന്ന് യുവതി പറയുന്നു.
എന്‍റെ അഭിപ്രായത്തില്‍, യുവതിയുടെ ഈ നടപടി ഇത്തരമൊരു സാഹചര്യത്തില്‍ വകതിരിവുള്ള ഒരു സ്ത്രീ ചെയ്യുന്നതല്ല. ഒരു പുരുഷന്‍റെ ഭാഗത്തുനിന്നുള്ള അത്തരമൊരു നടപടിയിലൂടെ സ്ത്രീക്ക് അപായ മുന്നറിയിപ്പ് ലഭിക്കുന്നതാണ്' -കോടതി പറഞ്ഞു.
'ഏതെങ്കിലുമൊരു സാഹചര്യത്തില്‍ യുവതിക്ക് അജ്ഞാതനായ ഒരാളോടൊപ്പം ഹോട്ടല്‍ മുറിയില്‍ പോകേണ്ടിവരികയാണെങ്കില്‍, എന്തെങ്കിലും അപകടാവസ്ഥ തോന്നിയാല്‍ ശബ്ദമുയർത്താനോ കരയാനോ കഴിയുമായിരുന്നു. 2017 ഫെബ്രുവരിയില്‍ നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2017ല്‍ മാർച്ചില്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടും പരാതി നല്‍കിയില്ല. ഒക്ടോബറിലാണ് പരാതി നല്‍കുന്നത്' -കോടതി നിരീക്ഷിച്ചു. തുടർന്ന് പ്രതിക്കെതിരായ വകുപ്പുകള്‍ റദ്ദാക്കുകയായിരുന്നു.